Saturday 18 June 2022

ദേവിക സന്തോഷ്

     ഇന്ന് ജൂൺ 19, കേരള ഗ്രന്ഥശാല സംഘത്തിൻ്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പുതുവിൽ നാരായണ പണിക്കർ എന്ന പി. എൻ. പണിക്കരുടെ ചരമദിനം. അതുകൊണ്ടുതന്നെ 1996 മുതൽ കേരള സർക്കാർ ജൂൺ 19 വായനാദിനമായി ആചരിക്കുന്നു. എന്നാൽ വായനയുടെ പ്രാധാന്യത്തെ കുറിച്ച്  ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഓരോ പുസ്തകവും അറിവിൻ്റെ അത്ഭുത ലോകമാണ് ആ ലോകത്തേക്ക് എത്തിച്ചേരുവാനുള്ള വഴിയാണ് വായന. വായന നമ്മുടെ ചിന്തകളെയും അഭിരുചികളെയും സ്വപ്നങ്ങളെയും സ്വാധീനിക്കുന്നു. നമ്മുടെ അറിവുകളെയും ചിന്തകളെയും  വളർത്തുവാൻ വായനക്ക് കഴിയും.
       ആരാണ് ഈ പി. എൻ. പണിക്കർ? അദ്ദേഹത്തിൻ്റെ ജനനം ആലപ്പുഴ ജില്ലയിലെ നീലബേരൂരിൽ ഗോവിന്ദൻ പിള്ളയുടെയും ജാനകിയമ്മയുടെയും മകനായി 1909 മാർച്ച് ഒന്നാം തീയതി ആയിരുന്നു. 1926 അദ്ദേഹം തൻ്റെ ജന്മനാട്ടിൽ 'സനാതനധർമ്മം' എന്ന വായനശാല സ്ഥാപിച്ചു. ഒരു സാധാരണ ഗ്രന്ഥശാലാ പ്രവർത്തകനായി പ്രവർത്തനം തുടങ്ങി അദ്ദേഹത്തിൻ്റെ അർത്ഥമുള്ള പ്രവർത്തനത്തിന് ഫലമായാണ് കേരള ഗ്രന്ഥശാല സംഘം സ്ഥാപിതമാകുന്നത്. പിന്നീട് കേരള നിയമസഭ അംഗീകരിച്ച കേരള പബ്ലിക് ലൈബ്രറിസ് ആക്ട് അദ്ദേഹത്തിൻ്റെ സ്വപ്നമായിരുന്നു. പി എൻ പണിക്കർ അധ്യാപകനായി പ്രവർത്തിച്ചിരുന്ന അമ്പലപ്പുഴ ഗവ എൽ പി സ്കൂൾ അദ്ദേഹത്തിൻറെ സ്മാരകമായി 2014 വിദ്യാഭ്യാസ വകുപ്പ് പുനർനാമകരണം ചെയ്തു. 
       മലയാള കവികളെ കുറിച്ച് ഓർക്കുമ്പോൾ ആദ്യം മനസ്സിൽ തെളിയുന്ന ഒരാളാണ് കുഞ്ഞുണ്ണി മാഷ്. കുഞ്ഞുണ്ണി മാഷിൻ്റെ പ്രസക്തമായ വരികളാണ് *"വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും വായിച്ചാൽ വിളയും വായിച്ചില്ലെങ്കിൽ വളയും* ." ഇങ്ങനെ വായനയെ സ്വാധീനിക്കുന്ന നിരവധി കവികളും എഴുത്തുകാരും നമ്മുടെ കേരളത്തിലുണ്ട്. അവരെ ഓർക്കുവാനും വായനയുടെ പ്രസക്തി ചിന്തിക്കുവാനും ഉള്ള ഒരു അവസരമായി ഈ ദിവസത്തെ നമുക്ക് കണക്കാക്കാം. ഏവർക്കും വായനാ ദിന ആശംസകൾ നേരുന്നു

              

No comments:

Post a Comment